ITI-Vacancies-Across-Kerala

 കേരളത്തിലെ ഐടിഐക്കാര്‍ക്ക് ഇനി ജോലി ഉറപ്പ്! സര്‍ക്കാരിന്റെ വന്‍ പദ്ധതി, വീട്ടമ്മമാര്‍ക്കും അവസരം..!





തിരുവനന്തപുരം: ഐ ടി ഐ യോഗ്യതയുള്ള സംസ്ഥാനത്തെ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കും ജോലി നല്‍കുന്നതിനായി വമ്പന്‍ പദ്ധതിയുമായി തൊഴില്‍ വകുപ്പ്. സംസ്ഥാനത്തെ ഐ ടി ഐകളില്‍ നിന്നും ഈ വര്‍ഷം പഠനം പൂര്‍ത്തിയാക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും മുന്‍വര്‍ഷങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി തൊഴിലന്വേഷിക്കുന്നവര്‍ക്കും തൊഴില്‍ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.


വിജ്ഞാന കേരളത്തോട് (കെ-ഡിസ്‌ക്) സഹകരിച്ച് തൊഴില്‍ വകുപ്പാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഈ പദ്ധതി വഴി ഏകദേശം ഒരു ലക്ഷത്തോളം തൊഴിലവസരങ്ങളാണ് തുറക്കപ്പെടുക. പദ്ധതിയുടെ ആവിഷ്‌കരണത്തിനായി രണ്ട് തരത്തിലുള്ള മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അനുയോജ്യമായ തൊഴിലവസരങ്ങള്‍ കണ്ടെത്തി ആവശ്യമായ നൈപുണ്യ പരിശീലനം നല്‍കി തൊഴില്‍ മേളകളിലൂടെ നിയമനം നല്‍കുന്നതാണ് ആദ്യത്തേത്.


റിക്രൂട്ട്, ട്രെയിന്‍ & ഡിപ്ലോയ് എന്നതാണ് രണ്ടാമത്തെ രീതി. കമ്പനികള്‍ ഉദ്യോഗാര്‍ത്ഥികളെ ആദ്യം റിക്രൂട്ട് ചെയ്ത് തുടര്‍ന്ന് ആറ് മാസം വരെ ഐടിഐകളിലോ മറ്റ് തൊഴില്‍ പരിശീലന കേന്ദ്രങ്ങളിലോ പരിശീലനം നല്‍കി സ്ഥിരപ്പെടുത്തുന്ന രീതിയാണ് ഇത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ അഭിരുചി അനുസരിച്ച് തൊഴില്‍ മേഖലകള്‍ തിരഞ്ഞെടുക്കാന്‍ അവസരമുണ്ടായിരിക്കുന്നതാണ്.



വിജ്ഞാന കേരളം പരിപാടിയുടെ ഭാഗമായി മാത്രം, ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് 75,000-ത്തോളം തൊഴിലവസരങ്ങള്‍ തുറക്കും എന്നാണ് വിവരം. നിലവില്‍ മികച്ച പ്ലേസ്മെന്റ് നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് അവരുടെ രീതി തുടരാം. പ്രതിമാസം 15000 രൂപയ്ക്ക് മുകളില്‍ ആയിരിക്കും ശമ്പളം. തൊഴിലന്വേഷകരായ പൂര്‍വവിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിശീലനവും ഉണ്ടായിരിക്കും. 2025 നവംബര്‍ 1 മുതല്‍ 7 വരെയുള്ള തീയതികളില്‍ അവര്‍ പഠിച്ച ഐടിഐകളില്‍ തന്നെ ഇതിനായി രജിസ്റ്റര്‍ ചെയ്യാം.


നവംബര്‍ 7 മുതല്‍ 15 വരെ ഈ വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ കൗണ്‍സലിംഗ്, സ്‌കില്‍ അസസ്മെന്റ് എന്നിവ നടത്തി ക്ലസ്റ്ററുകള്‍ രൂപീകരിക്കും. തിരഞ്ഞെടുക്കപ്പെട്ട നോഡല്‍ കേന്ദ്രങ്ങളില്‍ നവംബര്‍ 20 മുതല്‍ 20-30 പേരടങ്ങുന്ന ബാച്ചുകളായിട്ടായിരിക്കും പരിശീലനം. ഐടിഐകള്‍ക്ക് പുറമെ, സ്വകാര്യ മേഖലയിലെ ഐടിസികളിലെ വിദ്യാര്‍ഥികളെയും പൂര്‍വവിദ്യാര്‍ഥികളെയും പദ്ധതിയുടെ ഭാഗമാക്കും.


പഠനം പൂര്‍ത്തിയാക്കി തൊഴിലില്‍ നിന്നും വിട്ടുനില്‍ക്കുന്ന വീട്ടമ്മമാര്‍ക്കും തൊഴിലവസരം ഒരുക്കും. വീടിന് അടുത്ത് തന്നെ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സിഡിഎസുകളില്‍ ആരംഭിക്കുന്ന മള്‍ട്ടി ടാസ്‌ക് സ്‌കില്‍ ടീമുകളുടെ ഭാഗമാക്കിയായിരിക്കും വീട്ടമ്മമാര്‍ക്ക് തൊഴില്‍ നല്‍കുക.



Previous Post Next Post